June 13, 2014

മോഷ്ടിക്കപ്പെടാതെ പോയ പേഴ്സില്‍ നിന്ന് കളഞ്ഞു പോയ അനുഭവക്കുറിപ്പ്

അനുഭവങ്ങളെ കുറിച്ചുള്ള എഴുത്തുകളാണ് കൂടുതല്‍ ആധികാരികവും തീവ്രവുമായത് എന്നൊരു (തെറ്റു)ധാരണ പൊതുവേ ഉണ്ടല്ലോ. ബഷീര്‍ എഴുതിയ പലതും തന്‍റെ അനുഭവത്തില്‍ നിന്നായിരുന്നില്ല മറിച്ച് ഭാവനയില്‍ നിന്നായിരുന്നു എന്ന് ഒരു വിമര്‍ശകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് വലിയൊരു കോലാഹലത്തിനു കാരണമായത് എഴുത്തില്‍ അനുഭവത്തിന് നാം കല്‍പ്പിക്കുന്ന അമിത പ്രാധാന്യം കൊണ്ട് തന്നെയാണല്ലോ. അനുഭവങ്ങള്‍ ഇല്ലാത്തവര്‍ പലപ്പോഴും അനുഭവങ്ങള്‍ ഉണ്ടാക്കാന്‍ അല്ലെങ്കില്‍ simulate ചെയ്യാന്‍ ശ്രമിക്കുന്നത് നാം കാണാറുണ്ട്. എഴുപതുകളോടെ വിപ്ലവം അവസാനിച്ചു, പുതിയ കാലത്ത് വിപ്ലവങ്ങള്‍ ഒന്നുമില്ല എന്ന് ധരിച്ചു എഴുപതുകളെ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നവര്‍ ധാരളമായിരുന്നുല്ലോ കുറച്ചു കാലം മുന്‍പേ വരെ. തന്‍റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ്, തന്‍റെ ഉമ്മയും ബാപ്പയും നല്ല സ്വരചേര്‍ച്ചയില്‍ ആയത് കൊണ്ടാണ്, താന്‍ പട്ടിണി കിടക്കാത്തത് കൊണ്ടാണ് തനിക്ക് നല്ല സിനിമകളൊന്നും ചെയ്യാന്‍ കഴിയാത്തത് എന്ന് മലയാളത്തിലെ ഒരു  സംവിധായകന്റെ പേര് ഷെയർ ചെയ്യുന്ന, ഫിലിം മേക്കര്‍ മോഹവുമായി നടക്കുന്ന ഒരു സുഹൃത്ത്‌ ഇടയ്ക്കിടെ വിലപിക്കാറുണ്ട്.
ഇത്രയും വലിയ ഒരു മുഖവുര ഇവിടെ നല്‍കിയത് അനുഭവങ്ങള്‍ക്ക് വരള്‍ച്ച നേരിട്ട് കൊണ്ടിരുന്ന സമയത്ത് ആകസ്മികമായി ചാടി വീണ ഒരു അനുഭവത്തിനെ കുറിച്ച്, അല്ലെങ്കില്‍ ഒരനുഭവക്കുറിപ്പ്‌ എഴുതാനുള്ള അവസരം അനുഭവം ചില അപ്രതീക്ഷിത ട്വിസ്റ്റ്കള്‍ എടുത്തത് കൊണ്ട് നഷ്ടമായതിനെ കുറിച്ച് പറയാനാണ്.

റൂമില്‍ വേനല്‍ക്കാല ചൂട് കാരണം ഇരിക്കാന്‍ പറ്റാതയത് കൊണ്ട് ഈയിടെയായി പകലുറക്കവും ഫേസ്ബുക്ക് ഉപയോഗവും എയര്‍ കണ്ടീഷന്‍ ചെയ്ത ലൈബ്രറി ഹാളിലേക്ക് മാറ്റിയതായിരുന്നു. ഇടയ്ക്കിടെ ഉള്ള ചായ കുടിക്കും നല്ല വല്ല വാര്‍ത്തകളും വരാനുണ്ടോ എന്നറിയാന്‍ ഇടയ്ക്കിടെ മെയിലും ഫേസ്ബുക്കും ചെക്ക്‌ ചെയ്യുനതിനിടെ വല്ലപ്പോഴും ഒന്നോ രണ്ടോ പേജും വായിച്ചു ലൈബ്രറിയില്‍ ഇരിക്കുകയായിരുന്നു എന്നത്തേയും പോലെ പോലെ അന്നും. ഏകദേശം നാല് മണി ആഴപ്പോള്‍ ആണ് ഓര്‍മ്മ വന്നത് തൊട്ടടുത്തുള്ള ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ഒരു സുഹൃത്തിന്‍റെ ഏതാനും അപേക്ഷ ഫോറങ്ങള്‍ കൊണ്ട് കൊടുക്കണമെന്ന്. വേറൊരു സുഹൃത്തിന്‍റെ ബൈക്കും എടുത്ത് ഉടന്‍ ഒസ്മാനിയയിലേക്ക് വിട്ടു. വഴിയില്‍ ഒരുത്തന്‍ ലിഫ്റ്റ്‌ ചോദിച്ചപ്പോള്‍ നിര്‍ത്തിയത് തനിക്ക് പോകേണ്ട സ്ഥലം കൃത്യമായി അറിയാത്തത് കൊണ്ടും കൂടിയായിരുന്നു അവന്‍ പിറകില്‍ കേറിയതും സ്വതവേ paranoid ആയ ഞാന്‍ ഇടയ്ക്കിടെ തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ തുടങ്ങി. കഴിഞ്ഞ ആഴ്ച മാത്രമാണ് പ്ലസ്‌ടു കഴിഞ്ഞു നില്‍ക്കുന്ന അനിയനോട് എന്നെ സ്റ്റേറ്റ് പിടിക്കാന്‍ വരുന്നുണ്ടോ എന്ന് സംശയം ഉണ്ടെന്നു ഞാന്‍ പറഞ്ഞതും സ്റ്റേറ്റ് എങ്ങനെയാണ് ആളെ പിടിക്കുക എന്നറിയാതെ അവന്‍ വാ പൊളിച്ചു നിന്നതും. മുന്നില്‍ നിന്ന് വെടിയുണ്ടകള്‍ വരുമ്പോള്‍ മാത്രമാണല്ലോ വിരിമാറ് കാണിച്ചു കൊടുക്കാന്‍ പറ്റുക. പുറകിലെ ആക്രമണം നേരിടാന്‍ പിറകില്‍ മാറിലല്ലോ. പിറകിലിരിക്കുന്നവനെ ഒരു ജങ്ക്ഷനില്‍ ഇറക്കി അവന്‍ കാണിച്ചു തന്ന ദിശയിലേക്ക് ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. അല്‍പം മുന്നോട്ട് പോയിട്ടും താന്‍ ഉദ്ദേശിച്ച ബില്‍ഡിംഗ്‌ കാണാത്തപ്പോള്‍ അവിടെ ചുറ്റുവട്ടത്ത് നില്‍ക്കുകയായിരുന്ന ഒരു ചെറു സംഘത്തോട് എനിക്ക് പോകേണ്ട ബില്‍ഡിംഗ്‌ എവിടെ എന്ന് ചോദിച്ചു. ആ ബില്‍ഡിങ്ങിലേക്കുള്ള ദിശ ചൂണ്ടിക്കാട്ടിയ ശേഷം ഞാനും വന്നോട്ടെ അത് വരെ എന്ന് ചോദിച്ചു. കേവലം ഇരുന്നൂര്‍ മീറ്റര്‍ മാത്രം പോയപ്പോള്‍ ഒരു ബില്‍ഡിംഗ്‌ കണ്ടപ്പോള്‍ അവിടെ അവന്‍ ഇറങ്ങുകയും ഞാന്‍ അകതോട്ടു പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് അതായിരുന്നില്ല എനിക്ക് പോകേണ്ട സ്ഥലം എന്ന്. ബൈക്ക് വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്ത്, അവിടെ ഉള്ള ഒരാള്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് നീങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് തന്‍റെ ബാഗില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലലോ എന്നുറപ്പിക്കാം എന്ന് സ്വതവേ paranoid ആയ ഞാന്‍ തീരുമാനിക്കുന്നത്. ബാഗില്‍ എല്ല്ലാം സേഫ് ആണെങ്കിലും താന്‍ സ്ഥിരമായി പേഴ്സ് സൂക്ഷിക്കുന്ന ജീന്‍സിന്‍റെ പോക്കറ്റ് കാലി ആണെന്നതു അപ്പോഴാണ് ശ്രദ്ധയില്‍ പെടുന്നത്. തനിക്ക് തെറ്റായ വഴി പറഞ്ഞു തന്ന് തന്‍റെ പിന്നില്‍ കേറി തന്‍റെ പോക്കറ്റടിക്കുകയായിരുന്നു എന്‍റെ പുറകില്‍ കേറിയവന്‍റെ ഉദ്ദേശം എന്ന് ഞാനതോടെ തീര്‍ച്ചപ്പെടുത്തുകയും ചുറ്റുവട്ടത്തെങ്ങാനും അവനുണ്ടോ എന്ന് ബൈക്കില്‍ അവിടെയും ഇവിടെയും പോയി നോക്കുകയും ഗേറ്റില്‍ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട് പറയുകയും ചെയ്തു. കൂട്ടത്തില്‍ ഒരുത്തന്‍ എന്‍റെ കൂടെ വരികയും ഞങ്ങള്‍ വിശദമായ തിരച്ചില്‍ നടത്തുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്തിന്‍റെ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അവതരിപ്പിച്ച കഥാപാത്രം ഷരീഫ് അവതരിപ്പിച്ച കഥാപത്രത്തിന്‍റെ നിലത്തു വീണ പേഴ്സ് എടുത്തോടുന്നതിനെ കുറിച്ചാലോചിച്ചതിന് പടച്ചോന്‍ തന്ന പണിയാണോ ഇതെന്നു പോലും തോന്നി. എല്ലാം കാണുന്നു കേള്‍ക്കുന്നു എന്ന് പറഞ്ഞ പടച്ചോന്‍ ഷോര്‍ട്ട് ഫിലിമും കാണാതിരിക്കില്ലല്ലോ. ഇതിനിടയില്‍ ഒരു സുഹൃത്തിനെ വിളിച്ച് എന്‍റെ അക്കൌണ്ടിലെ കാഷ് മുഴുവന്‍ അവന്‍റെ അക്കൌണ്ടിലേക്ക് മാറ്റാനും ATM കാര്‍ഡ്‌ ബ്ലോക്ക്‌ ചെയ്യാനും പറഞ്ഞു കൊണ്ട് എന്‍റെ അക്കൗണ്ട്‌ ഡീറ്റയില്‍സും കൊടുത്തു. സ്ഥിരമായി അവന്‍റെ കയ്യില്‍ നിന്ന് കടം വാങ്ങുന്നത് കൊണ്ടും അവനെ കാണുമ്പോഴൊക്കെ പത്തു പൈസക്ക് ഗതിയില്ലാത്തവനെ പോലെ തോന്നിപ്പിച്ചു അവന്‍റെ ചിലവില്‍ ഭക്ഷണം കഴിക്കുന്നത് ശീലമാക്കിയിരുന്നതിനാല്‍ തന്നെ തന്‍റെ അക്കൌണ്ടില്‍ ഒരു പാട് പൈസ ഉള്ളത് അവന്‍ കാണുമോ എന്ന് ഭയം ഉണ്ടായിരുന്നു. എങ്കിലും അത് ചിന്തിച്ചിരിക്കാനുള്ള സമയമായിരുന്നില്ലലോ അത്. ഉച്ചക്ക് എ ടി എമ്മില്‍ പോയപ്പോള്‍ നൂറു രൂപ നോട്ട് ഇല്ലാത്തതിനാല്‍ അഞ്ഞൂറ് രൂപ എടുത്തത്‌ പേഴ്സില്‍ ഉള്ളതിനാല്‍ അത്രയും കാശ് നഷ്ടമാവുമല്ലോ എന്നോര്‍ത്ത് സങ്കടപ്പെട്ടതും ഉച്ചക്ക് എന്തോ ഒരു ആവശ്യത്തിനു പെന്‍ ഡ്രൈവ് പേഴ്സില്‍ നിന്നെടുതതിനാല്‍ അത് നഷ്ട്ടപെട്ടില്ല എന്ന്വാശ്വസിച്ചും ഞാന്‍ തിരച്ചില്‍ തുടര്‍ന്ന്. തന്‍റെ പിറകില്‍ ഇരിക്കുന്ന സമയത്ത് അവന്‍റെ കൈകള്‍ അവന്‍റെ കയ്യിലുള്ള പ്ലാസ്റ്റിക്‌ ബാഗിലേക്ക് പോയിരുന്നല്ലോ എന്നതും ഓര്‍മ്മ വന്നു. കാര്യം ഇടയ്ക്കിടെ കീഴാള വിരുദ്ധത എന്നൊക്കെ സിദ്ധാന്തം പറയുമെങ്കിലും അവന്‍റെ മുഖം അല്‍പം കറുപ്പായിരുന്നില്ലേ, അതിനാല്‍ അവന്‍ തന്നെയായിരിക്കും അതെടുത്തതെന്നു തീര്‍ച്ചപ്പെടുത്തി, ഏതാനും കീഴാള വിരുദ്ധ തെറികള്‍ മനസ്സില്‍ വിളിച്ച് അവിടെ നിന്ന് തിരിച്ചു പോരാന്‍ തീരുമാനിച്ചു. എന്നാലും കാഷ് എടുത്തിട്ട് പേഴ്സില്‍ ഉള്ള എ ടി എം കാര്‍ഡുകളും ഐഡന്റിറ്റി കാര്‍ഡുകളും മറ്റും അവന്‍ തിരിച്ചേല്‍പ്പിച്ചാലോ എന്ന പ്രതീക്ഷയില്‍ തിരിച്ചു പോരുന്ന വഴിക്കാണു പോലീസ് സ്റ്റേഷനില്‍ കേറി ഒരു എഫ്‌ ഐ ആര്‍ ഫയല്‍ ചെയ്യാമെന്ന് വെച്ചത്. ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ക്ക് അപ്ലൈ ചെയ്യാന്‍ എഫ്‌ ഐ ആര്‍ കോപ്പി ആവശ്യമായിരിക്കുമല്ലോ. പ്രമുഖ പത്രത്തിലെ ക്രൈം റിപ്പോര്‍ട്ടര്‍ ആയ സുഹൃത്തിനെ വിളിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി ബൈക്ക് കുതിച്ചു. പോകാനുള്ളത് ഏതായാലും പോയി, ഇനി ഇതിനെ കുറിച്ച് എങ്ങനെ ഫേസ്ബുക്കില്‍ ഇടണം, അതിനെ കുറിച്ചെഴുതുമ്പോള്‍ എന്തൊക്കെ കോട്ട് ചെയ്യണം എന്നൊക്കെ അപ്പോള്‍ തന്നെ മനസ്സില്‍ ഒരു ഗൂഗിള്‍ സെര്‍ച്ച്‌ നടത്തി. ഒരു മനുഷ്യന്‍ എന്ന കഥയില്‍ തന്‍റെ പേഴ്സ് നഷ്ടമാവുന്നതിനെ കുറിച്ച് ആഖ്യാതാവ് എഴുതിയിട്ടുള്ളത് എന്തായാലും കോട്ട് ചെയ്യണം എന്നുറപ്പിച്ചു. ബഷീറെന്ന “അനുഭവങ്ങളുടെ കഥാകാരനെ” കോട്ട് ചെയ്യുമ്പോള്‍ മാത്രമാണല്ലോ അതിനൊരു ഇതുള്ളത്.   പേഴ്സ് നഷ്ടമാവുന്ന അനുഭവത്തെ ഒന്ന് കാല്‍പ്പനികവല്‍ക്കരിച്ച്, താന്‍ നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഒരു സുഹൃത്തിന്‍റെ ഉപദേശം സ്വീകരിച്ചു സ്ഥിരമായി പേഴ്സ് ഉപയോഗിക്കാന്‍ തുടങ്ങിയത്, ആ പേഴ്സ് ആണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നതു, മുതലായ കാര്യങ്ങളൊക്കെ കുറിപ്പില്‍ എഴുതണം എന്നൊക്കെ മനസ്സില്‍ ഉറപ്പിച്ചു പോലീസ് സ്റ്റെഷനിലേക്ക് പോയി. പോലീസ് സ്റ്റേഷനെ കുറിച്ചും അവിടെ ആദ്യമായി പോയതിനെ കുറിച്ചും ഒരു പത്തു നൂറു വാക്കുകള്‍ എങ്കിലും എഴുതണം എന്നും മനസ്സില്‍ ഉറപ്പിച്ചു. വാക്കുകളുടെ വ്യാപാരി എന്ന് എം ടി വാസുദേവന്‍ നായരുടെ ഒരു നോവലില്‍ വായിച്ച ശേഷം എല്ലാം വാകുകളുടെ മാത്രം അളവില്‍ ചിന്തിക്കുന്ന ഒരസുഖം പിടികൂടിയതാണല്ലോ. ഓണ്‍ലൈന്‍ ആയി രെജിസ്റ്റര്‍ ചെയ്തിട്ട് പിന്നീട് വന്നാല്‍ മതി എന്ന പോലീസ് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദേശം കേട്ട് ക്യാമ്പസിലേക്ക് തിരിച്ചു പോകുന്ന വഴിയും ആലോചന എല്ലാ ഐഡന്റിറ്റി കാര്‍ഡുകളും നഷ്ട്ടപ്പെട്ടതിനാല്‍ തന്നെ ഇനി തനിക്കു വല്ല സ്വതവും ഉണ്ടോ, ഞാന്‍ ഞാന്‍ തന്നെയാണ് എന്ന് എന്താണ് ഉറപ്പു, ഈ അവസ്ഥയ്ക്ക് ഒരു ഭാരമില്ലായ്മ അനുഭവപ്പെടുന്നില്ലേ എന്നൊക്കെ ചുമ്മാ അങ്ങ് ദാര്‍ശനികവല്‍ക്കരിക്കണം എന്നൊക്കെ ആയിരുന്നു. തിരിച്ചു ക്യാമ്പസില്‍ എത്തി ഓണ്‍ലൈന്‍ ആയി കമ്പ്ലൈന്റ് രെജിസ്റ്റര്‍ ചെയ്യാനും അതിലുപരിയായി ഫെസ്ബുക്കില്‍ ഇതിനെ കുറിച്ച് ഒരു “ഗംഭീരന്‍” പോസ്റ്റ്‌ ഇടാനും വേണ്ടി ലൈബ്രറിയില്‍ കേറി ഞാനിരുന്നിരുന്ന ടേബിളില്‍ ചെന്ന് ലാപ്ടോപ് ഓണ്‍ ചെയ്തു പെട്ടെന്ന് കുത്തിക്കുറിക്കുമ്പോള്‍ ആണ് ഞാന്‍ കൈ വെച്ചതിന്‍റെ ഇടതു വശത്തായി എന്‍റെ പേഴ്സ് കാണുന്നത്. എഴുതാനുള്ള നല്ലോരനുഭവം നഷ്ടമായതിന്‍റെ നിരാശയിലും ഇതിനെ എങ്ങനെ എങ്കിലും ഒരു കുറിപ്പ് ആക്കണമല്ലോ എന്ന്‍ തന്നെയായിരുന്നു ചിന്ത. താന്‍ പരിഭ്രാന്തനായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ട, അല്ലെങ്കില്‍ പേഴ്സില്‍ നിന്ന് എന്‍റെ ഡീറ്റയില്‍സ് കണ്ടു മതിപ്പ് തോന്നിയ മോഷ്ടാവ് ആ പേഴ്സ് അവിടെ തിരികെ കൊണ്ട് വെച്ചതാവം എന്ന് കാച്ചിയാലോ എന്ന് വരെ ആലോചിച്ചു.

എഴുതാന്‍ പറ്റിയ നല്ലോരനുഭവം നഷ്ടമായ സങ്കടത്തില്‍ ഞാന്‍ നേരത്തെ എന്‍റെ എ ടി എം കാര്‍ഡ് ബ്ലോക്ക്‌ ചെയ്തിരുന്ന സുഹൃത്തിനെ വിളിച്ച് സങ്കടം പറഞ്ഞത്. ഏതായാലും ഇനി അവന്‍റെ അക്കൌണ്ടില്‍ നിന്ന് എന്‍റെ അക്കൌണ്ടിലേക്ക് കാശ് തിരിച്ചിടണം എന്നുണ്ടെങ്കില്‍ രണ്ടു ദിവസം കഴിയേണ്ടി വരും എന്നും അതിനാല്‍ തന്നെ പോക്കറ്റടിക്കപ്പെട്ടവന്‍റെ മാനസികാവസ്ഥയില്‍ തന്നെ ജീവിച്ചോ എന്നും അവന്‍ പറഞ്ഞു. അവന്‍ പറഞ്ഞത് സത്യമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആകെ ഉണ്ടായിരുന്ന സമാധാനം ഉച്ചക്ക് നൂറു രൂപ നോട്ട് എ ട്ടി എമ്മില്‍ ഇല്ലാത്തതിനാല്‍ എടുത്തിരുന്ന അഞ്ഞൂറ് രൂപയിലെ ബാക്കി പേഴ്സില്‍ തന്നെ ഉണ്ട് എന്നുള്ളതായിരുന്നു. ഏതായാലും ഒരനുഭാവക്കുറിപ്പ് എഴുതാനുള്ള അവസരം നഷ്ടമായി എന്ന് ഖിന്നിതനായി നില്‍ക്കുമ്പോഴാണ് ലൈബ്രറിയില്‍ ഞാന്‍ ഇരുന്നിരുന്നതില്‍ നിന്നും അല്പം മാറി ഇരിക്കുകയായിരുന്ന ഒരു സുഹൃത്തിനെ പുറത്തു കാന്റീനില്‍ വെച്ച് കാണുന്നത്. പുറത്തു പോകുമ്പോള്‍ പേഴ്സ് ലൈബ്രറിയില്‍ വെച്ച് പോയാല്‍ ആരെങ്കിലും കൊണ്ട് പോകില്ലേ അതോ മറന്നു വെച്ചതായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി എന്‍റെ “അനുഭവം” വിവരിച്ചപ്പോള്‍ പുള്ളി പറഞ്ഞു “നീ ഏതായാലും അവനെ കണ്ടു പിടിച്ചു കുത്തിനു പിടിച്ചു ഇടിക്കാതിരുന്നത് നന്നായി, അല്ലെങ്കില്‍ വളരെ വലിയൊരു അനുഭവക്കുറിപ്പ് എഴുതാന്‍ വകുപ്പായേനെ, നിനക്കല്ല ഞങ്ങള്‍ക്ക്.”

December 1, 2013

വയനാട് ഒരു നാടല്ല

(കഴിഞ്ഞ ജൂണില്‍ വയനാട്ടിലേക്ക് നടത്തിയ ഒരു യാത്രയെ കുറിച്ച് അന്നെഴുതിയത്)
നാട്ടില്‍ അവസാനമായി വന്നു പോയിട്ട് ഒരു പാട് കാലം ഒന്നും ആയിരുന്നില്ലെങ്കിലും ഇത്തവണ നാട്ടിലേക്കും വീട്ടിലേക്കും ഉള്ള യാത്രക്ക് എന്ത് കൊണ്ടോ ഒരു മടങ്ങി വരവിന്‍റെ സ്വഭാവമുണ്ടായിരുന്നു. ചെന്നിത്തല തന്‍റെ സ്ഥിരം വിനോദങ്ങളില്‍ ഒന്നായ കേരള യാത്ര നടത്തുന്ന സമയത്ത് തന്നെ ഉള്ള എന്‍റെ കേരള യാത്ര എന്തോ മനസ്സ് കൊണ്ട് മടങ്ങിപ്പോക്ക് ആഗ്രഹിക്കുന്ന ഒരാളുടെ യാത്രയുടേതിന് തുല്യമായിരുന്നു. (എല്ലാ നൊസ്റ്റാള്‍ജിയയും മാങ്ങാതൊലിയും എല്ലാം ഏതാണ്ട് രണ്ട് ആഴ്ച നാട്ടില്‍ നിന്നപ്പോള്‍ തന്നെ തീര്‍ന്നു. മടക്ക യാത്ര ഉദ്ദേശിച്ചതിലും നേരത്തെയാക്കി തിരിച്ചു പോരുകയാണ് ഉണ്ടായത്.) നാട്ടിലെത്തിയിട്ട് ചെയ്യണം എന്ന് കരുതിയ കാര്യങ്ങള്‍ പലതായിരുന്നു. മഴ പെയ്തു വെള്ളം നിറയുമ്പോള്‍ ഞങ്ങള്‍ ചാടി മദിക്കാറുണ്ടായിരുന്ന തോട്ടില്‍ മതിയാവോളം കുളിക്കണം. കോളേജ് കാലത്തെ സുഹൃത്തുക്കളെ കാണണം. അവരോടൊപ്പം കോളേജിനടുത്തുള്ള മൈലാടി കടവില്‍ ഒന്ന് കുളിക്കണം. കോഴിക്കോട് ബീച്ചില്‍ പോവണം. ഒന്ന് രണ്ടു രാത്രികള്‍ അവിടെ ചിലവിടണം. കോഴിക്കോട്ടെ ഹാജിയാന്മാര്‍ എല്ലാവരും കുണ്ടന്മാരുടെ ആളല്ല എന്ന ഡാ തടിയാ എന്ന സിനിമയിലെ വീ കെ ശ്രീരാമന്റെ ഡയലോഗിനോട്
, കോഴിക്കോടും കുണ്ടനും എന്നത് ഒരു construction മാത്രമാണ് എന്ന് കൊണ്ടോട്ടിക്കാരനും ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്നവനുമായ അല്ലിപ്പു കൂട്ടി ചേര്‍ത്തപ്പോള്‍ എന്നാല്‍ രണ്ടു ദിവസം കോഴിക്കോട് തങ്ങുക തന്നെ എന്നുറപ്പിച്ചതാണ്. കൂട്ടത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ കോയ എന്ന് വിളിക്കുന്ന, ഞങ്ങളെ കോയ എന്ന് അഭിസംബോധന ചെയ്യുന്ന ജാവേദിന്‍റെ കോഴിക്കോട് വെച്ച് ഓരോ ചായക്ക്‌ അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിക്കാംഎന്ന ക്ഷണവും സ്വീകരിക്കാം എന്ന് വെച്ചതാണ്. ഒരു .....ഉം നടക്കതെയാണ് തിരിച്ചു പോകുന്നത്. അല്ലിപ്പുവിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ പെയ്യാന്‍ മറന്ന മേഘങ്ങളോട് പിണക്കം പറഞ്ഞു ഹൈദരാബാദിന്‍റെ കടുത്ത ചൂടിലേക്ക് തിരിച്ചു വരികയാണുണ്ടായത്. നാട്ടില്‍ വന്നതിന്‍റെ പിറ്റേ ദിവസ്സം മാംബ്രേട്ടന്‍, ജല്ലു എന്ന എല്ലാവരുടെയും ഇക്ക, ഓര്‍മകളിലെ അല്ലിപ്പു എന്നിവരോടൊപ്പം വയനാട് വരെ പോയതും ഇക്കമാരുടെ ആധിക്യം കാരണം ഇക്കയാവാന്‍ പറ്റാതെ പോയ ശിഹാബിന്‍റെ ആതിഥ്യം സ്വീകരിച്ച് ഒരു നാള്‍ വയനാട്ടിലുള്ള പുള്ളിയുടെ വീട്ടില്‍ താമസിച്ചതും ആണ് ഇത്തവണത്തെ വരവില്‍ മൊതലായത്’. (നാട്ടില്‍ നിന്ന് തട്ടിയകോഴിയുടെയും പോത്തിന്റെയും ഒന്നും അളവ് ഇവിടെ പറയുന്നില്ല)
ഞാന്‍ നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെയാണ് താന്‍ ഇപ്പോള്‍ കോഴിക്കോട് വരെ പോവുകയാണ്, എന്താണ് വിശേഷം എന്ന് ചോദിച്ചു കൊണ്ട് ശിഹാബിന്‍റെ ഫോണ്‍ വരുന്നത്. ഒരു വയനാടുകാരനെ സംബന്ധിച്ചിടത്തോളം ചുരമിറങ്ങി മെയിന്‍ ലാന്‍ഡിലേക്ക് വരിക എന്നത്, അല്ലെങ്കില്‍ ചുരമിറങ്ങുക എന്നത് വലിയ ഒരു സംഭവമാണ് എന്ന് യുവ കഥാകൃത്ത്‌ അര്‍ഷാദ് ബത്തേരി എവിടെയോ എഴുതിയത് ഓര്‍മ്മയുണ്ട്. ചുരമിറങ്ങിയതിന്‍റെ സന്തോഷത്തില്‍ വിളിച്ചതാവും എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീടാണ്‌ മനസിലായത് ഇത്തവണ നാട്ടില്‍ വരുമ്പോള്‍ ജലീല്‍, ഞാന്‍ പിന്നെ ക്യാമറക്ക്‌ വേണ്ടി മാംബ്ര എന്നിവര്‍ വയനാട് വരണം എന്ന് മുന്‍പ് പറഞ്ഞിരുന്നത് ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണ് വിളിച്ചതെന്ന്. അങ്ങനെയാണെങ്കില്‍ അന്ന് വൈകുന്നേരം തന്നെ താമലശ്ശേരി ചൊരം കേറി വയനാട്ടില്‍ പോവാം എന്ന് വെച്ചു. കോഴിക്കോട് ഒരു ദൃശ്യമാദ്ധ്യമ സ്ഥാപനത്തില്‍ ഉന്നത പദവികളില്‍ ഏതോ ഒന്ന് അലങ്കരിക്കുന്ന അല്ലിപ്പു തന്‍റെ ജോലികള്‍ പെട്ടെന്ന് തീര്‍ത്തു താനും വരാം എന്ന് ഏറ്റു. സ്ഥിരമായി നേരം വൈകി മാത്രം എത്തുന്ന ജലീലിനെ കാത്തു നില്‍ക്കുന്നത് ബുദ്ധി അല്ല എന്നറിയാമായിരുന്നെങ്കിലും അല്ലിപ്പുവും ശിഹാബും ജലീലിനോടൊപ്പം കോഴിക്കോട് നിന്ന് യാത്ര തുടങ്ങാനും നിലംബൂര്‍ക്കാരായ ഞാനും മാംബ്രയും താമലശ്ശേരി സ്റ്റാന്‍ഡില്‍ വെച്ച് അവരോടൊപ്പം ചേരാനും തീരുമാനമായി. സാധാരണയായി മറ്റുള്ളവരെ കാത്തു നിര്‍ത്തി മാത്രം ശീലമുള്ള ജലീലിനു ഞങ്ങളെ കാത്തു ഏതാണ്ട് അര മണിക്കൂറോളം കാത്തു നില്‍ക്കേണ്ടി വന്നു. താമലശ്ശേരി എത്തി വൈത്തിരി വരെ പോകുന്ന ആദ്യ ബസില്‍ തന്നെ ചാടിക്കേറിയതും കുറെ കാലമായി ഇരുന്നു സംസാരിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടമെല്ലാം നിന്ന് തന്നെ സംസാരിച്ചു കൊണ്ട് അല്ലിപ്പുവും ഞങ്ങളും തീര്‍ത്തു. മോഡേണിറ്റി ഇനിയും വയനാട് ജില്ലയില്‍ എത്തിയിട്ടില്ല എന്ന് കരുതിയ അല്ലിപ്പുവിന് ബസിറങ്ങി ശിഹാബിന്‍റെ വീട്ടിലേക്ക് പോവാന്‍ ചൂട്ട് വേണ്ടി വരില്ലേ എന്നായിരുന്നു യാത്രയുടെ അവസാനമായപ്പോഴേക്കും ആവലാതി. രാവേറെ ആയതിനാല്‍ അല്ലിപ്പുവിനെ കുറ്റപ്പെടുത്താനും പറ്റില്ലായിരുന്നു. ബസ് നാലാമത്തെ ഹെയര്‍ പിന്‍ വളവ് കഴിഞ്ഞപ്പോഴേക്കും മാംബ്ര സ്റ്റാര്‍റ്റെഡ് പുട്ടിംഗ് വാള്‍സ്”. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്തവന്‍ എന്ന തന്‍റെ മുന്‍ സവിശേഷതയോട് ചുരത്തില്‍ കേറ്റാന്‍ കൊള്ളാത്തവന്‍ എന്ന് കൂടി അവന്‍ കൂട്ടി ചേര്‍ത്തു.   
യാത്ര തിരിക്കുന്ന തിടുക്കത്തില്‍ കാര്യമായി ഭക്ഷണം കഴിക്കാന്‍ സമയം കിട്ടാതിരുന്നത് കൊണ്ട് എല്ലാവര്‍ക്കും നല്ല വിശപ്പുണ്ടായിരുന്നു. ഞാനാണെങ്കില്‍ അന്ന് വീട്ടില്‍ ഉച്ചക്ക് ഉണ്ടായിരുന്ന സല്‍ക്കാരത്തില്‍ അധികം ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടത്തില്‍ ആയിരുന്നു. കഞ്ഞി വെള്ളം താളിച്ചതും ചോറും ഉണ്ടാവും എന്നാണ് ശിഹാബ് ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ബസിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് ശിഹാബിന്‍റെ ജ്യേഷ്ടന്‍റെ ഓട്ടോ ആയിരുന്നു. ഓട്ടോ വീട്ടുമുറ്റത്ത് എത്തിയതും നല്ല ചില മസാലകളുടെ മണം മൂക്കിലേക്ക് എത്താന്‍ തുടങ്ങി. കഞ്ഞി വെള്ള താളിപ്പ് വാഗ്ദാനം ചെയ്ത ശിഹാബ് പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി നല്ല ബിരിയാണി ഒരുക്കാന്‍ വീട്ടുകാരെ ശട്ടം കെട്ടിയിരുന്നു. ബിരിയാണി എല്ലാം നല്ല വിധം തട്ടി ഓരോ കട്ടന്‍ ചായയും അകത്താക്കി ഞങ്ങള്‍, ഞങ്ങള്‍ക്ക് കിടക്കാനായി സജ്ജമാക്കിയ മുറിയിലേക്ക് പോയി. കൂട്ടത്തിലെ സൂഫിയും റൂമി ആരാധകനുമായ അല്ലിപ്പു ഉടന്‍ തന്നെ നിദ്ര പൂകിയതിനാല്‍ ബാക്കിയുള്ളവര്‍ക്കും പെട്ടെന്നുറങ്ങുകയല്ലാതെ വേറൊന്നും ചെയ്യാനില്ലായിരുന്നു. കിടക്കുമ്പോഴും കാലത്ത് എഴുന്നേറ്റ് എന്ത് ചെയ്യണം, എവിടെയെല്ലാം പോവണം  എന്നതൊക്കെയായിരുന്നു ശിഹാബിന്‍റെ ചിന്തകള്‍.
ഏറെ നാളുകള്‍ക്ക് ശേഷം ആ രാത്രിയിലാണ് വളരെ സ്വസ്ഥമായി ഉറങ്ങിയത്. 


November 6, 2013

യാത്രയക്കപ്പെടുന്ന ബലിമൃഗങ്ങളുടെ ഏകാന്തത

December 25, 2012 at 22:17


തങ്ങളെ യാത്രയയക്കാന്‍ അല്ലെങ്കില്‍ സ്വീകരിക്കാന്‍ ആരെങ്കിലും റെയില്‍വേ സ്റ്റേഷനിലോ എയര്‍പോര്‍ട്ടിലോ ബസ്‌ സ്റ്റാന്‍ഡിലോ വരുമ്പോഴാണ്‌ ഒരു നഗരം വീട് പോലെ അനുഭവപ്പെടാറുള്ളത് എന്ന് പറയാറുണ്ട്‌. നഗരങ്ങളില്‍ സ്ഥിര താമസമാക്കിയ പലര്‍ക്കും വല്ലപ്പോഴും സന്ദര്‍ശകരായി എത്തുന്നവരെ യാത്രയാക്കാലും സ്വീകരിക്കലും ഒരു സ്ഥിരം ചടങ്ങ് ആകാറുണ്ട്. എന്നാല്‍ നഗരം വിട്ടു പോകുന്നവരെ യാത്രയാക്കലാണ് ഏറ്റവും വേദന നിറഞ്ഞ അനുഭവം എന്ന് സ്ഥിരം യാത്രയയപ്പുകാര്‍ പറയും. റെയില്‍വേ സ്റ്റേഷന് അടുത്ത് താമസിക്കുന്നത് കൊണ്ട് സ്ഥിരമായി യാത്രയപ്പുകാരന്‍ ആകേണ്ടി വരുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ട്. നഗരം വിട്ടു പോകുന്നവരെ യാത്രയാക്കി മനസ്സ് മരവിച്ചു പോയി എന്നാണ് ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് ഒരിക്കലും കണ്ടു മുട്ടാന്‍ സാധ്യത ഇല്ല എന്ന് കരുതുന്ന സുഹൃത്തുക്കളെ യാത്രയാക്കുമ്പോള്‍ ഒരു ശവ മഞ്ചം ചുമക്കുന്ന നിര്‍വികാരത പലപ്പോഴും അനുഭവപ്പെടാറുണ്ട്. യാത്രയയപ്പുകാരനില്‍ നിന്നും യാത്രയാക്കപ്പെടുന്ന ആളിലേക്ക് നോക്കിയാല്‍, ഒരു ബലി മൃഗത്തെ ബലിക്കായി കൊണ്ട് പോകുന്ന പോലെയാണ് ആ ആള്‍ എനിക്ക് അനുഭവപ്പെടാറുള്ളത്. യാത്രയക്കുന്നവരും യാത്രയക്കപ്പെടുന്നവരും എത്രയും പെട്ടെന്ന് ഈ ചടങ്ങ് ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിലെന്നു കരുതാറുണ്ട്‌. ട്രെയിനിന്‍റെ അല്ലെങ്കില്‍ ഫ്ലൈറ്റിന്റെ അല്ലെങ്കില്‍ ബസ്സിന്‍റെ പുറപ്പെടല്‍ സമയം ആവാനുള്ള ഒരു കാത്തിരിപ്പ്‌. അത് കഴിഞ്ഞാല്‍ കുഴി മാടത്തില്‍ മൃതദേഹം ഇറക്കി വെച്ച് തിരിച്ചു നടക്കുന്ന ബന്ധു മിത്രാദികളുടെതിനു സമാനമായ ഒരു നിര്‍വികാരതയോടെയുള്ള ഒരു തിരിഞ്ഞു നടത്തം. അതിനുള്ള കാത്തിരിപ്പാണ് ചിലപ്പോഴൊക്കെ യാത്രയപ്പുകള്‍. യാത്രയാക്കുമ്പോള്‍ പല ഓര്‍മ്മകളുടെ കൂടി മരണമാണല്ലോ സംഭവിക്കുന്നത്. ഓര്‍മ്മകള്‍ മരിക്കുമ്പോള്‍ നമ്മളും മരിക്കും എന്ന് പറയുന്നത് സത്യമായിരിക്കാം.എന്നെന്നേക്കുമായി യാത്രയയച്ച ചിലര്‍ തിരിച്ചു വരുമ്പോള്‍ അതൊരു പ്രേതത്തിന്റെ തിരിച്ചു വരവ് പോലെ അനുഭവപ്പെടുമോ? അറിഞ്ഞു കൂടാ. എന്നാല്‍ യാത്രയക്കപ്പെട്ട ആളുടെ ബസ്സോ ട്രെയിനോ ലേറ്റ് ആകുമ്പോള്‍ ബലിക്ക് നിശ്ചയിക്കപ്പെട്ട മൃഗത്തിന് അഞ്ചു അല്‍പ സമയം കൂടെ നീട്ടി കിട്ടുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള ഒരു തരം അനുഭവമാണ് ഉണ്ടാവാറുള്ളത്. മരണത്തിനു നിശ്ചയിക്കപ്പെട്ട ഒരാള്‍ക്ക് (ബലി മൃഗമോ ചാവേറോ ആകട്ടെ) അല്‍പ നേരം കൂടെ നീട്ടി കിട്ടുന്നത് അസഹാനീയമാകുമല്ലോ. ഒരിക്കല്‍ ഒരു കൂട്ടുകാരനെ യാത്രയാക്കാന്‍ പോയ അനുഭവം വേറെ ചിലര്‍  പറഞ്ഞിട്ടുണ്ട്. ഇനിയൊരിക്കലും കാണാന്‍ പറ്റിയെന്നു വരില്ല എന്നെല്ലാമുള്ള സങ്കടം പറയലുകള്‍ക്കും കരച്ചിലിനും ശേഷം കൂട്ടുകാര്‍ തിരിഞ്ഞു നടക്കാനും ബസ്‌ മുന്നോട്ട് എടുക്കാനും തുടങ്ങി. എന്നാല്‍ ഏതാണ്ട് ഇരുന്നൂര്‍ മീറ്റര്‍ അകലെ ബസ്സ്‌ അര മണിക്കൂറോളം നിര്‍ത്തിയിട്ടപ്പോള്‍ തനിക്ക് ബലിക്ക് താമസം നേരിടുന്ന ഒരു ബലി മൃഗത്തിന്‍റെ മാനസികാവസ്ഥ ആണ് ഉണ്ടായത് എന്ന് ആ കൂട്ടുകാരന്‍.  ഒരിടത്ത് എന്ന തന്‍റെ കഥയില്‍ ബലിക്കു താമസം നേരിടുമ്പോള്‍ ബലിക്കിരയാവേണ്ട തവളയുടെ മനോവ്യാപാരങ്ങള്‍ വരച്ചിടുന്നുണ്ട് സക്കറിയ. ബലിക്ക് നിശ്ചയിക്കപ്പെട്ടത് കൊണ്ട് തന്നെ ഒരു തിരിച്ചു പോക്ക് സാധ്യമല്ല. എന്നാല്‍ തന്നെ തേടി ഒരു വേട്ടക്കാരനും വരുന്നില്ല. തന്‍റെ ബലിയും കാത്തു നില്‍ക്കുന്ന മറ്റു തവളകളുടെ പിന്നില്‍ നിന്നുള്ള ദൃഷ്ടികളെ കുറിച്ചുള്ള ബോദ്ധ്യം ആ ബലി തവളയെ എകാന്തനാക്കുകയാണ്. ഒരു പക്ഷെ ബലിക്ക് നിശ്ചയിക്കപ്പെട്ട ആളും യാത്രയച്ചിട്ടും യാത്ര പുറപ്പെടാന്‍ വൈകുന്ന ആളും പെനാല്‍റ്റി കിക്ക് കാത്തു നില്‍ക്കുന്ന ഗോളിയും (The Goalie's Anxiety at the Penalty Kick എന്ന നോവലിനോടും ഹിഗ്വിറ്റ എന്ന എന്‍ എസ് മാധവന്‍റെ കഥയോടും കടപ്പാട്) ആയിരിക്കാം ഏറ്റവും എകാന്തന്മാര്‍.